സുൽത്താൻ ബത്തേരി: മരം മുറിച്ചുകടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
എരുമാട് കൊന്നച്ചാൽ പാച്ചേരി ഷമീറിനെയാണ് (34)നൂൽപ്പുഴ പോലീസ് കോയന്പത്തൂർ ശരവണൻപെട്ടിയിൽനിന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ 27ന് രാവിലെ നന്പ്യാർകുന്ന് ആർത്തവയലിൽ കൃഷിസ്ഥലത്തെ മരം മുറിച്ചു കടത്തുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
മരങ്ങൾ വാങ്ങിയ ഷമീർ അവ തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചുകടത്തുന്നതിനിടെ കാർഷിക വിളകൾ നശിച്ചു. ഇതിന് സ്ഥലം ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി.
ഒത്തുതീർപ്പിനെത്തിയ പഞ്ചായത്ത് അംഗത്തെ ഷമീറും ഒപ്പമുണ്ടായിരുന്നവരും മർദിച്ചു. ഇതിനിടെ സ്ഥലത്തുവന്ന മുക്കുവര സുനിലിനെ കഴുത്തിനും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു. കൈയുടെ എല്ല് പൊട്ടിയ സുനിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.